റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കും. 75ലധികം വർഷങ്ങൾക്ക് ശേഷമാണ് സൗദി അറേബ്യയിൽ ഇത്രയും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര സംഭവമെന്നാണ് സൗദി സ്പേസ് ഏജൻസി വിശേഷിപ്പിച്ചത്.
ഗ്രഹണ സമയത്ത് പകൽ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ 'കൊറോണ' നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. അബ പോലെയുള്ള തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ 5 മിനിറ്റ് 50 സെക്കൻഡോളവും പൂർണ്ണ ഇരുട്ട് അനുഭവപ്പെടും.
സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങൾ പൂർണ്ണ ഗ്രഹണ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. മക്ക, ജിദ്ദ, തായിഫ്, അൽ ബാഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ വൻ നഗരങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.