തമിഴ്നാട്ടിൽ ദമ്പതികൾ തങ്ങളുടെ മൂന്നു കോടി രൂപ വിലമതിക്കുന്ന കുടുംബസ്വത്ത് സിപിഎമ്മിന് ഇഷ്ടദാനമായി നൽകി. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണനും ഭാര്യയും മദ്രാസ് സർവകലാശാലാ പ്രൊഫസറുമായ ജി.ജയന്തിയുമാണ് സ്വത്തുക്കൾ കൈമാറിയത്. ട്രിപ്ലിക്കേനിൽ 2400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ 700 ചതുരശ്രയടി വരുന്ന ഭാഗം പാർട്ടിയുടെ പേരിലേക്ക് മാറ്റിക്കൊടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തനം നടത്തിയ സ്ഥലമാണ് ട്രിപ്ലിക്കേനി.
ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലുള്ള കെട്ടിടത്തിൽ നടന്ന ചടങ്ങിലാണ് ദമ്പതികൾ രജിസ്ട്രേഷൻ രേഖകൾ പാർട്ടി സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിന് കൈമാറിയത്.രജിസ്ട്രേഷനു വന്ന പത്തു ലക്ഷം രൂപയുടെ ചെലവും ഗോകുൽകൃഷ്ണൻ തന്നെയാണ് വഹിച്ചത്.
സിഐടിയു ഓട്ടോ തൊഴിലാളിയായ അയനാവരം സ്വദേശി കെ.പ്രഭാകരനുമായുള്ള ദമ്പതികളുടെ ദീർഘകാല സൗഹൃദമാണ് ഈ മാതൃകാപരമായ തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ 20 വർഷമായി പ്രഭാകരന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരായ ഇവർ, തങ്ങളുടെ കുടുംബസ്വത്ത് ജീവകാരുണ്യ-സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് പ്രഭാകരന്റെ ഇടപെടലിലൂടെ പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ സ്വത്ത് സിപിഎമ്മിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് പാർട്ടിക്ക് ലഭിച്ച ഈ സ്ഥലം പൂർണ്ണമായും ജനോപകാരപ്രദമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.