ഇന്ത്യൻ സിനിമയിലെ നാദവിസ്മയം എസ്. ജാനകി 88ന്റെ നിറവിൽ. പ്രതിഭ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുകയും അവരുടെ നിലവാരം ഉയർത്തുകയും ചെയ്ത അനശ്വര ഗായിക ഇന്ന് വിശ്രമ ജീവിതം നയിക്കുകയാണ്. പൊതു വേദികളിൽ പാടുന്നത് അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ജാനകി നമ്മുടെ കാതുകളിൽ മധുരിതമായ ഗാനങ്ങൾ പാടുന്നു. ഒരു വാനമ്പാടിയെപ്പോലെ.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ 1938 ഏപ്രിൽ 23 നാണ് ജാനകിയുടെ ജനനം. നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. എന്നാൽ, തുടർന്ന് ശാസ്ത്രീയമായി അഭ്യസിച്ചില്ല. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയാകുന്നത്.
1957ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറി.19 വയസായിരുന്നു അപ്പോൾ പ്രായം. പക്ഷേ, ആ ചിത്രം പുറത്തുവന്നില്ല. അതേ വർഷം തന്നെ തമിഴിൽ 'മഗ്ദലനമറിയം' എന്ന ചിത്രത്തിന് വേണ്ടി പാടി. ഇതാണ് എസ്. ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. സിനിമയിൽ ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് ജാനകിക്ക് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ സംഗീതപ്രേമികൾ ഗായികയെ ഏറ്റെടുത്തു. ആ ശബ്ദത്തിലെ സവിശേഷതയും മനോഹാരിതയും ശ്രോതാക്കൾ തിരിച്ചറിഞ്ഞു എന്ന് പറയുന്നതാകും ശരി.
ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മികച്ച സംഗീതസംവിധായകർക്കൊപ്പവും എസ്. ജാനകി പാടിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ. രാഘവൻ, എം.ബി. ശ്രീനിവാസ്, ആർ.കെ. ശേഖർ, ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ, എ.ആ. റഹ്മാൻ തുടങ്ങിയവരുടെ ഈണങ്ങൾക്ക് ജാനകി ജീവശ്വാസം നൽകി. ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സംഗീത സപര്യയിൽ 18 ഭാഷകളിലായി 40,000ത്തിൽ ഏറെ ഗാനങ്ങളാണ് ജാനകി പാടി അനശ്വരമാക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.